മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ന്യൂയോര്‍ക്ക് നഗരം

ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്ത എന്നെ ഓര്‍മ്മകളുടെ നീണ്ട യാത്രയിലേക്ക് തിരിച്ചുവിളിച്ചു. സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വെറും ഫ്‌ലാഷ് ന്യൂസ് അല്ല എനിക്ക് – അത് എന്റെ ജീവിതത്തിന്റെ സ്മൃതി പഥത്തിലെ പ്രധാന അധ്യായത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയാണ്. എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായി മാറിയ രണ്ടു നഗരങ്ങളുണ്ട് – റോമും ന്യൂയോര്‍ക്കും. ചരിത്രത്തിന്റെ നിശ്വാസം നിറഞ്ഞ റോമും, ഭാവിയുടെ സ്പന്ദനം അനുഭവപ്പെടുന്ന ന്യൂയോര്‍ക്കും. ഈ രണ്ടു നഗരങ്ങളിലും ഞാന്‍ ഏകദേശം ഒരു വ്യാഴവട്ടക്കാലം താമസിച്ചു. അവ എന്റെ ഉള്ളില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു – രണ്ടും രണ്ടു വിധത്തില്‍. ഇന്നും ന്യൂയോര്‍ക്ക് എന്നെ ഭ്രമിപ്പിക്കുന്നു. ആ നഗരം എനിക്ക് രണ്ടു മഹത്തായ രുചികള്‍ പകര്‍ന്നുതന്നു – ന്യൂയോര്‍ക്ക് ടൈംസിന്റെ വായനാരുചിയും, ക്രീം ചീസ് ബേഗിള്‍സിന്റെ ഭക്ഷണരുചിയും. രണ്ടും അവയുടെ വിധത്തില്‍ അത്യാവശ്യമായിരുന്നു. ഒന്ന് മനസ്സിനെ പോഷിപ്പിച്ചു, മറ്റൊന്ന് ശരീരത്തെ. ന്യൂയോര്‍ക്കിലെ പാലങ്ങള്‍ – ബ്രൂക്ലിന്‍, വാഷിംഗ്ടണ്‍-വൈറ്റ്സ്റ്റോണ്‍, ടാപ്പന്‍സീ – വെറും നിര്‍മ്മിതികളല്ല എനിക്ക്. അവ ജീവിതത്തിന്റെ പാലങ്ങളായിരുന്നു, എന്നെ വിവിധ ലോകങ്ങളിലേക്ക് ബന്ധിപ്പിച്ചവയായിരുന്നു. റോക്ക്ലാന്‍ഡ്, ലോങ്ഐലന്‍ഡ്, ബ്രൂക്ലിന്‍, ബ്രോങ്ക്സ്, യോങ്കേഴ്സ്, മാന്‍ഹട്ടന്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് – ഓരോ പ്രാന്തവും ഓരോ കഥയായി എന്റെ ഉള്ളില്‍ നിക്ഷിപ്തമായി. ഇവയെല്ലാം എന്റെ എഴുത്തുകളിലൂടെ ഒഴുകിയിട്ടുണ്ട്, പ്രത്യേകിച്ച് ‘സഞ്ചാരങ്ങള്‍ക്കൊടുവില്‍’ എന്ന നോവലില്‍. ന്യൂയോര്‍ക്ക് മെട്രോയുടെ തിരക്കും, ഹഡ്സണ്‍ നദിയുടെ ശാന്തതയും, സെന്റ് പാട്രിക് കത്തീഡ്രലിന്റെ ആത്മീയതയും, ഫിഫ്ത്ത് അവന്യൂവിന്റെ ഗാംഭീര്യവും – ഇവയെല്ലാം എന്റെ ആത്മാവില്‍ പതിഞ്ഞിരിക്കുന്നു. അവ എന്നില്‍ നിന്ന് വേര്‍പെടുത്താനാകാത്തവയാണ്.

സൊഹ്റാന്‍ മംദാനിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ മീരാ നായര്‍  സംവിധായികയാണ്.  ന്യൂയോര്‍ക്ക് ഒരു കുടിയേറ്റ നഗരം എന്നതില്‍ മാത്രമല്ല അതിന്റെ സത്ത – അത് കുടിയേറ്റത്തിന്റെ പ്രതീകമാണ്. ഏത് മനുഷ്യനും സ്വപ്നം കാണാനുള്ള അവകാശം പ്രഖ്യാപിക്കുന്ന നഗരം. തീര്‍ച്ചയായും അതിന്റെ നന്മകളും പരിമിതികളുമുണ്ട്, പക്ഷേ എല്ലിസ് ഐലന്‍ഡിനടുത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി ഒരു രാഷ്ട്രത്തിന്റെ മാത്രമല്ല, മനുഷ്യത്വത്തിന്റെ തന്നെ പ്രതീകമാണ്. ”ക്ഷീണിതരെ, ദരിദ്രരെ,സ്വാതന്ത്ര്യത്തിനായി കൊതിക്കുന്ന നിങ്ങളുടെ ജനത്തെ എനിക്ക് തരിക” എന്ന് ആ പ്രതിമ പറയുമ്പോള്‍, അത് വെറും വാക്കുകളല്ല. 2001-ലെ 9/11 എന്നെ ഇന്നും സങ്കടപ്പെടുത്തുന്നു. പക്ഷേ ആ ദുരന്തത്തില്‍നിന്ന് ന്യൂയോര്‍ക്കുകാര്‍ കാട്ടിയ അതിജീവന ശേഷി അത്ഭുതകരമായിരുന്നു. ചിതയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ, ന്യൂയോര്‍ക്ക് വീണ്ടും എഴുന്നേറ്റു. ആ കരുത്ത്, ആ പ്രതീക്ഷ, അതാണ് ന്യൂയോര്‍ക്കിന്റെ യഥാര്‍ത്ഥ സത്ത. 1970 മുതല്‍ ന്യൂയോര്‍ക്കില്‍ കുടിയേറിയ ക്നാനായ സഹോദരങ്ങള്‍ 100 കുടുംബങ്ങളില്‍നിന്ന് ഇന്ന് 300 ഓളം കുടുംബങ്ങളായി വളര്‍ന്നത് അഭിമാനകരമാണ്. അവരുടെ പാരമ്പര്യം സംരക്ഷിച്ചുകൊണ്ട് ആധുനികതയെ സ്വീകരിച്ച ആ സമൂഹം ന്യൂയോര്‍ക്കിന്റെ തന്നെ ഒരു ചെറു പ്രതിബിംബമാണ്.

നോര്‍ത്ത് അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു വ്യക്തിപരമായ നിര്‍ദ്ദേശം: അമേരിക്കന്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണമെങ്കില്‍ രണ്ടു സ്ഥലങ്ങള്‍ അനിവാര്യമായും സന്ദര്‍ശിക്കണം – ന്യൂയോര്‍ക്കും ലാസ് വേഗാസും. രണ്ടും അമേരിക്കയുടെ രണ്ടു മുഖങ്ങളാണ്. ഒന്ന് സ്വപ്നത്തിന്റേതും, മറ്റൊന്ന് മിഥ്യയുടേതും. I Love You, New York! അവസാനമായി, ക്നാനായക്കാര്‍ക്ക് മറ്റൊരു അഭിമാനവാര്‍ത്ത: ടെക്സാസ് സംസ്ഥാനത്ത് മിസൂറി സിറ്റിയുടെ മേയറായി മൂന്നാം പ്രാവശ്യവും റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു നഗരങ്ങളിലും, രണ്ടു നേതാക്കള്‍, ഒരേ സമൂഹത്തിന്റെ ഗൗരവം. ചരിത്രം സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയാണ് റോബിന്‍ , താങ്കള്‍ ഞങ്ങളുടെ അഭിമാനം തന്നെ !!!

Fr. Thomas Kottoor

 

Previous Post

ആന്‍സി ഫിലിപ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം

Next Post

സെന്‍റ് ജോര്‍ജ് സോക്കര്‍ സീസണ്‍ 4ല്‍ കല്ലറ സെന്‍റ് തോമസ് ഹൈ സ്കൂള്‍ വിജയികള്‍

Total
0
Share
error: Content is protected !!