മാര്‍ ജേക്കബ് അങ്ങാടിയത്തിന് ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനയുടെ നന്ദി പ്രകാശനം

ഷിക്കാഗൊ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കര്‍ ഉള്‍ക്കൊള്ളുന്ന ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി 2001 മുതല്‍ സേവനം ചെയ്തശേഷം 2022 ഒക്ടോബര്‍ 1നു വിരമിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയാത്തു പിതാവിന് ഷിക്കാഗോയിലെ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവക ഹൃദ്യമായ നന്ദിപ്രകാശിപ്പിച്ചു.

ആഗസ്റ്റ് നാലു ഞായറാഴ്ച രാവിലെ 9:45ന് ദൈവാലയ കവാടത്തിലെത്തിയ പിതാവിനെ ഫൊറോനാ വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ഹാരാര്‍പ്പണം നടത്തിയും കൈക്കാരന്‍ സാബു മുത്തോലം ബൊക്കെ നല്‍കിയും സ്വീകരിച്ചു. മുത്തുക്കുടകള്‍, താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ പിതാവിനെ ഇടവക ജനം ദൈവാലയത്തിലേക്ക് ഹാര്‍ദ്ദവമായി ആനയിച്ചു.

2006 സെപ്തംബറില്‍ മാര്‍ ജേക്കബ് അങ്ങാടിയാത്തു പിതാവു സ്ഥാപിച്ചു വെഞ്ചരിച്ച ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് പള്ളിയാണ് പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയം. ഇടവകയുടെ പതിനാറാമതു വാര്‍ഷികം ഇടവകദിനമായി ആചരിക്കുന്നതോടൊപ്പം 1911ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കു മാത്രമായി കോട്ടയം മിസം സ്ഥാപിച്ച വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പായുടെ തിരുന്നാളും ഇതേദിനം ആഘോഷിച്ചു.

സഹകാര്‍മ്മികര്‍, പ്രസുദേന്തിമാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ദൈവാലയ ശുശ്രൂഷികള്‍ എന്നിവരോടു ചേര്‍ന്ന് പ്രദക്ഷിണമായി മദുബഹായില്‍ പ്രവേശിച്ച പിതാവ് വിശുദ്ധ പത്താം പിയൂസിന്റെ തിരുസ്വരൂപത്തില്‍ ധൂപാര്‍പ്പണം നടത്തി പ്രാര്‍ത്ഥിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചശേഷം മാര്‍ ജേക്കബ് അങ്ങാടിയാത്തുപിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും വികാരി ജനറാല്‍ മോണ്‍. തോമസ് മുളവനാല്‍, ഫാ. ഏബഹാം മുത്തോലത്ത് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും ദിവ്യബലി അര്‍പ്പിച്ചു. കുര്‍ബാന മദ്ധ്യേ നടത്തിയ തിരുനാള്‍ സന്ദേശത്തില്‍ വി. പത്താം പിയൂസ് മാര്‍പാപ്പാ ക്‌നാനായ സമുദായത്തിനു സ്വന്തമായ രൂപത അനുവദിച്ചതിനെ അങ്ങാടിയാത്തു പിതാവ് നന്ദിപൂര്‍വം അനുസ്മരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു വി. പത്താം പിയൂസ് നല്കിയ പ്രാധാന്യം ഇന്ന് ഏറെ പ്രസക്തമാണെന്നും ദിവ്യകാരുണ്യ ഭക്തി അഭംഗുരം നിലനിര്‍ത്തണമെന്നും പിതാവ് ഓര്‍മിപ്പിച്ചു.

ദിവ്യബലിയെ തുടര്‍ന്ന് മാര്‍ ജേക്കബ് അങ്ങാടിയാത്തു പിതാവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പൊതു സമ്മേളനം നടത്തി. ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ പ്രഥമ ക്‌നാനായ വികാരി ജനറാളും റീജിയണ്‍ ഡയറക്ടറുമായിരുന്ന ഫാ. ഏബ്രഹാം മുത്തോലത്ത് തന്റെ പ്രസംഗത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയാത്തു പിതാവ് കഴിഞ്ഞ 21 വര്‍ഷം അമേരിക്കയിലെയും കാനഡായിലെയും പ്രവാസിക്‌നാനായക്കാര്‍ക്കു നല്കിയ സേവനത്തെ അനുസ്മരിച്ച് നന്ദി പ്രകാശിപ്പിച്ചു. രൂപതയുടെ ആരംഭം മുതല്‍ അങ്ങാടിയാത്തു പിതാവ് ക്‌നനാനായക്കാര്‍ക്ക് വികാരി ജനറാളിനെ നല്കിയതും, 2006ല്‍ ക്‌നാനായ റീജിയണ്‍ സ്ഥാപിച്ചതും, പ്രതിസന്ധികളെ അതിജീവിച്ച് പ്രഥമ പ്രവാസി ക്‌നാനായ ഇടവക 2006ല്‍ ഷിക്കാഗോയില്‍ സ്ഥാപിച്ചതും, പിന്നീട് 15 ക്‌നാനായ ദൈവാലയങ്ങള്‍, ഏഴു മിഷനുകള്‍, അഞ്ചു ഫൊറോനാകള്‍, നാലു കോണ്‍വെന്റുകള്‍, വൈദിക വസതികള്‍, ക്‌നാനായ സെമിത്തേരികള്‍, വിവിധ പ്രായക്കാര്‍ക്ക് മിനിസ്ട്രികള്‍, ഭക്തസംഘടനകള്‍ എന്നിവ സ്ഥാപിച്ച് അമേരിക്കയിലെ ക്‌നാനായക്കാരെ അജപാലനപരമായി വളര്‍ത്തിയതിനെ മുത്തോലത്തച്ചന്‍ പ്രത്യേകം അനുസ്മരിച്ചു. പ്രവാസി സീറോമലബാര്‍ രൂപതകളിലെ പിന്നീടുണ്ടായ മെത്രാന്മാരും അങ്ങാടിയാത്തു പിതാവിന്റെ മാതൃകയാണു പിന്തുടര്‍ന്നുവരുന്നത്.

എല്ലാവര്‍ഷവും ഇടവകയിലെ അഘോഷമായ ദിവ്യകാരുണ്യസ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളെ സന്ദര്‍ശിച്ചു പരിശീലനം നല്കല്‍, പ്രധാന തിരുന്നാളിനും ദുഃഖവെള്ളിയാഴ്ചകളിലും കാര്‍മ്മികത്വം വഹിക്കല്‍ എന്നിങ്ങനെ ഇടവകയുടെ പ്രധാനാവസരങ്ങളിലെല്ലാം അങ്ങാടിയാത്തു പിതാവ് ഇടവകസമൂഹത്തോടു പ്രദര്‍ശിപ്പിച്ചുവരുന്ന സ്‌നേഹബന്ധത്തെയും മുത്തോലത്തച്ചന്‍ നന്ദിയോടെ അനുസ്മരിച്ചു. തുടര്‍ന്ന് മുത്തോലത്തച്ചനും പ്രധാന കൈക്കാരനായ ജോര്‍ജ് ചക്കാലത്തൊട്ടിയും ചേര്‍ന്ന് പിതാവിനെ പൊന്നാട അണിയിച്ചു.

വികാരി ജനറാള്‍ മുളവനാലച്ചന്‍, വിശുദ്ധവും, പ്രതികാര ചിന്തയില്ലാത്തതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വ്യക്തിത്വമാണ് അങ്ങാടിയാത്തു പിതാവിനുള്ളതെന്ന് പങ്കുവെച്ചു. അഭിവന്ദ്യ പിതാവ് നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ അജപാലനത്തിന് നല്‍കിയ സേവനങ്ങള്‍ മോണ്‍. തോമസ് മുളവനാല്‍ നന്ദിയോടെ അനുസ്മരിച്ചു.

ഇടവകജനത്തെ പ്രതിനിധാനം ചെയ്ത് ജെയ്മോന്‍ നന്ദികാട്ട് സംസാരിച്ചു. ക്‌നാനായക്കാരുടെ പ്രതിസന്ധി ഘട്ടത്തില്‍, മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയോടും, മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിനോടും ചേര്‍ന്ന് അങ്ങാടിയാത്തു പിതാവ് വത്തിക്കാനില്‍ പോയി നടത്തിയ സ്തുത്യര്‍ഹ
സേവനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഭാഗ്യസ്മരണാര്‍ഹനായ ചാര്‍സ് ലെവീഞ്ഞുമെത്രാന്‍ ക്‌നാനായ സമുദായത്തിനു നല്കിയതിനു സമാനസേവനമാണ് അങ്ങാടിയാത്തു പിതാവ് പ്രവാസി ക്‌നാനായജനതയ്ക്കു നല്കിയതെന്ന് ജെയ്‌മോന്‍ അനുസ്മരിച്ചു. പ്രവാസിക്‌നാനായക്കാരുടെ സഭാസംവിധാനത്തിന് ശക്തമായ അടിത്തറയിട്ട അങ്ങാടിയാത്തു പിതാവ് ക്‌നാനായസമുദായ ചരിത്രത്തില്‍ അവിസ്മരണീയ അദ്ധ്യായമാണു തീര്‍ത്തിരിക്കുന്നതെന്നും അത് എക്കാലവും നിലനില്ക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

അങ്ങാടിയാത്തു പിതാവിന്റെ മറുപടി പ്രസംഗത്തില്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകാംഗങ്ങള്‍ തനിക്കുനല്കിയ സ്‌നേഹത്തിനും നന്ദിപ്രാശനത്തിനും കൃതജ്ഞത അര്‍പ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായത്തെ നയിക്കുവാന്‍ കഴിഞ്ഞ തന്റെ അനുഭവങ്ങള്‍ പിതാവ് പങ്കുവെച്ചു. രൂപതയുടെ ആരംഭം മുതല്‍ വികാരി ജനറാളെന്ന നിലയില്‍ ക്‌നാനായ സഭാസംവിധാനം വടക്കേ അമേരിക്കയില്‍ പടുത്തുയര്‍ത്തുന്നതിനു ഫാ. ഏബ്രഹാം മുത്തോലത്തു നല്കിയ ക്ലേശകരമായ സേവനത്തെ പിതാവ് പ്രത്യേകം അനുസ്മരിച്ചു. തന്നോടൊത്ത് ക്‌നാനായ വികാരിജനറാളായി സേവനം ചെയ്യുന്ന ഫാ. തോമസ് മുളവനാലിന്റെ സേവനവും പ്രശംസനീയമാണെന്ന് പിതാവു പ്രസ്താവിച്ചു. ഇവരെ കൂടാതെ രൂപതയുടെയും ക്‌നാനായ റീജിയന്റെയും അജപാലന വളര്‍ച്ചക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റു വൈദികരെയും സമുദായാംഗങ്ങളെയും പിതാവു നന്ദിയോടെ അനുസ്മരിച്ചു.

കൈക്കാരന്‍ ജോര്‍ജ് ചക്കാലത്തൊട്ടിയില്‍ അങ്ങാടിയാത്തു പിതാവിനും വൈദികര്‍ക്കും മറ്റേവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ബിനോയി കിഴക്കനടിയായിരുന്നു എം.സി. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നു.

മദര്‍ സി. ജസ്സീന മണലേല്‍, എക്‌സിക്കൂട്ടീവ് അംഗങ്ങളായ ജോര്‍ജ് ചക്കാലത്തൊട്ടിയില്‍, സാബു മുത്തോലം, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സുജ ഇത്തിത്തറ, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, ഡി. ആര്‍. ഇ. സക്കറിയ ചേലക്കല്‍, വിമന്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഷീബ മുത്തോലം, എന്നിവരാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ജെയ്മോന്‍ & ഷൈനി നന്തികാട്ട് കുടുംബമായിരുന്നു തിരുനാളിന്റെ പ്രസുദേന്തിമാര്‍.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (PR O.)

Previous Post

അതിരൂപത അസംബ്ലി റിസോഴ്‌സ് ടീം പരിശീലനം

Next Post

വന്ദേ മാതരം- അമ്മേ നിനക്കു വന്ദനം

Total
0
Share
error: Content is protected !!