ഡല്‍ഹി: സി. അഭയ കേസില്‍ ആരോപണ വിധേയയായ സി. സെഫിയെ കന്യകാത്വ പരിശോധന നടത്തിയ സി.ബി.ഐ നടപടി ഭരണഘടന വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ജസ്റ്റീസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മയാണ് വിധി പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന് വിരുദ്ധമായ നടപടിയാണ് സി.ബി.ഐ യുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇരയോ പ്രതിയോ എന്നത് പരിശോധനക്ക് ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു. പൗരന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ലംഘനമാണിതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. സി. സെഫിക്ക് കേസ് നടപടികള്‍ തീര്‍ന്നാല്‍ നഷ്ടപരിഹാരത്തിന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവുന്നതാണെന്നും കോടതി വിധിച്ചു. അന്വേഷണ ഏജൻസികൾ ഇത്തരം വിഷയങ്ങളിൽ സൂക്ഷ്മത പുലർത്തണമെന്നും കോടതി നിർദേശിച്ചു. കന്യകയായിരുന്ന സി. സെഫി കന്യാചർമ്മം വച്ചു പിടിപ്പിച്ചുവെന്ന് വരുത്തി തീർക്കുവാൻ വ്യാജ ആരോപണങ്ങൾ ഉയർത്തി സി.ബി.ഐയും മാധ്യമങ്ങളും സിസ്റ്ററെ പൊതുജനമധ്യത്തിൽ അവഹേളിച്ചത് ക്രൂരമായ നടപടിയാണ്. ഭാവിയിൽ ഇതെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. സിസ്റ്റര്‍ സെഫിയെ അവരുടെ സമ്മതമില്ലാതെ കന്യകാത്വ പരിശോധനക്ക് വിധേയയാക്കിയതില്‍ സി.ബി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് അവർ നല്കിയ പരാതി ദേശീയ മനുഷ്യാവകാശ കമീഷന് നിരസിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ നടപടി നേരിടുന്നുണ്ടെന്ന കാരണമായിരുന്നു മനുഷ്യാവകാശ കമീഷന് പറഞ്ഞത്.ഇതിനെതിരെയാണ് 2009ൽ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. റോമി ചാക്കോ ഹാജരായി.