Editorial
ഭീകരാക്രമണങ്ങളെ എങ്ങിനെ നേരിടാം?
ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ പൂനെ ഭീകരാക്രമണം 2008 നവംബര്‍ 26 ന് നടന്ന മൂംബൈ സ്‌ഫോടനത്തിനുശേഷമുള്ള ആദ്യത്തെ അട്ടിമറി ശ്രമമാണ്. കൊരേഗാവ് ഉദ്യാനത്തിലെ പ്രശസ്‌തമായ ജര്‍മന്‍ ബേക്കറിയില്‍ സന്ധ്യക്ക് നടന്ന സ്‌ഫോടനം ആസൂത്രിതമാണ്. ജൂതരുടെ പ്രാര്‍ത്ഥനാലയവും, ഓഷോ ആശ്രമവും സ്ഥിതിചെയ്യുന്ന മേഖലയിലെ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെയാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.
ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് സൗഹൃദാന്തരീക്ഷത്തിനു മങ്ങലേല്‍പ്പിക്കുന്ന സ്‌ഫോടനം നടന്നത്. പതിനാലുമാസം മുന്‍പ് ഇന്ത്യ-പാക് ചര്‍ച്ച മുടങ്ങിയത് മുംബൈ സ്‌ഫോടനത്തിന്റെ പേരിലാണ്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടുമാറ്റി ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ സന്നദ്ധമായിരിക്കെ നടന്ന സ്‌ഫോടനം ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നു സംശയിക്കണം.
ഇരുപത്തിരണ്ടു വിദേശികളടക്കം 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനം ആസൂത്രണം ചെയ്‌ത ഹെഡ്‌ലി 2008-2009-ല്‍ രണ്ടുവട്ടം പൂനെ നഗരത്തിലെ ഓഷോ ആശ്രമത്തിലും ജര്‍മന്‍ ബേക്കറിയിലും പോയിരുന്നു. ജൂതകേന്ദ്രമായിരുന്നു ഹെഡ്‌ലി അന്ന് ലക്ഷ്യമിട്ടിരുന്നത്. ഇതെല്ലാം പിന്നീട് നടത്തിയ അന്വേഷണത്തില്‍ മനസിലാക്കിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു മറ്റൊരു സ്‌ഫോടനശ്രമത്തെപ്പറ്റി കണക്കുകൂട്ടാനും അത് തടയാനുള്ള മുന്‍കരുതല്‍ എടുക്കാനും കഴിഞ്ഞില്ലെന്നാണ് പൂനെ സംഭവം തെളിയിക്കുന്നത്. ഇന്റലിജന്‍സിനു വീഴ്‌ച പറ്റിയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പൂനെയില്‍ സംഭവിച്ചതു കനത്ത വീഴ്‌ചയാണ്.
മഹാരാഷ്‌ട്ര സംസ്ഥാനം ഭീകരരുടെ സ്ഥിരം ലക്ഷ്യകേന്ദ്രമാണ്. 1993-ലെ മുംബൈ സ്‌ഫോടന പരമ്പര രാജ്യാന്തര തലത്തില്‍ ഉളവാക്കിയ ഞെട്ടല്‍ മറക്കാറായിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ തകര്‍ക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. 257 പേരാണ് മുംബൈ സ്‌ഫോടന പരമ്പരയില്‍ മരിച്ചത്. 2008 ജൂലൈയില്‍ ഇരുനൂറോളം പേരുടെ മരണത്തിനിടയാക്കിയ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനവും ഒന്‍പതു പേരുടെ ജീവന്‍ ഹനിച്ച 1998ലെ വിരാര്‍ സ്‌ഫോടനവും 2002 ഡിസംബറില്‍ നടന്ന മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്‍ സ്‌ഫോടനവും ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ നട്ടെല്ലു തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പിന്നീടും മഹാരാഷ്‌ട്രയുടെ പല മേഖലകളിലും സ്‌ഫോടനങ്ങള്‍ നടന്നു.
മുംബൈ ആക്രമണത്തിനുശേഷമുള്ള നമ്മുടെ ഭീകരവിരുദ്ധ ജാഗ്രതയിലൂടെയും നിരീക്ഷണ-സുരക്ഷാ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി സ്വയം വിലയിരുത്താന്‍ കൂടി പൂനെ സ്‌ഫോടനം കാരണമാവണം. ആഭ്യന്തര-ബാഹ്യ ഭീഷണികളെ നേരിടാന്‍ നാമെത്ര സജ്ജമാണ് എന്നതിനെക്കുറിച്ചും, ഭീകരര്‍ കടല്‍ മാര്‍ഗമെത്താനാണ് ഇനി സാധ്യത കൂടുതലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പുതന്നെ മുന്നറിയിപ്പു തന്ന സ്ഥിതിക്ക്, 7500 കിലോമീറ്റര്‍ വരുന്ന നമ്മുടെ തീരപ്രദേശത്ത് തീവ്രവാദികള്‍ക്കു തുറന്നുവച്ച വാതിലുകളുണ്ടാവില്ലെന്നും ഉറപ്പാക്കേണ്ടിയിരിക്കുന്നു. നെടുനീളത്തില്‍ കടല്‍ അതിരിടുന്ന കേരളവും ഇക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ഇന്ത്യ-പാക് ബന്ധം വഷളാക്കണമെന്നും ഇന്ത്യയില്‍ ഭീകരാവസ്ഥ സൃഷ്‌ടിക്കണമെന്നും കരുതുന്ന വിധ്വംസക ശക്തികളാണ് സ്‌ഫോടനത്തിനു പിന്നില്‍. ഇവര്‍ക്കു പിന്നില്‍ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ.യുമുണ്ട്. ഈ ദുഷ്‌ടശക്തികളെ തിരിച്ചറിയാനും ദുര്‍ബലപ്പെടുത്താനും പാക്കിസ്ഥാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.
ഭീകരരെയെന്നപോലെ മാവോവാദികളെയും, അവരുടെ സ്വാധീനവും ആക്രമണശേഷിയും വിലയിരുത്തി ചെറുക്കുന്നതില്‍ അധികൃതര്‍ക്ക് പാളിച്ചപറ്റിയിരിക്കുന്നുവെന്നാണ് പശ്ചിമബംഗാളില്‍ ഉണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്. പൂനെ സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മോചിതമാകും മുമ്പ് വെസ്റ്റ്‌മിഡ്‌നാപൂര്‍ ജില്ലയിലെ രണ്ടു സേനാക്യാമ്പുകള്‍ക്കുനേരെ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ ജവാന്മാര്‍ മരിക്കുകയും പലരെയും കാണാതാവുകയും ചെയ്‌തു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് എന്ന സൈനികനടപടി തുടങ്ങുന്നതിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ, സേനാക്യാമ്പുകള്‍ ആക്രമിച്ചതുവഴി അവര്‍ ഭരണകൂടത്തെ വെല്ലുവിളിച്ചിരിക്കുകയാണ്. മോട്ടോര്‍ സൈക്കിളുകളില്‍ പാഞ്ഞെത്തിയ അക്രമികള്‍ക്ക് ജവാന്മാരെ വധിക്കാനും ആയുധങ്ങള്‍ കൈക്കലാക്കാനും ക്യാമ്പിനു തീവയ്‌ക്കാനും കഴിഞ്ഞു. അങ്ങേയറ്റം അപലപനീയമായ ഇത്തരം അക്രമങ്ങള്‍ തടഞ്ഞ് നിയമവാഴ്‌ചയും ജനാധിപത്യവും സംരക്ഷിക്കേണ്ട ചുമതല അധികൃതര്‍ക്കുണ്ട്.
സൈനികക്യാമ്പുകള്‍ക്കുനേരെ ആക്രമണം നടത്തിയ സ്ഥിതിക്ക് മാവോവാദികളുടെ ഉദ്ദേശ്യവും ആത്മവീര്യവും അധികൃതര്‍ കണക്കാക്കിയിട്ടുള്ള പരിധിക്കപ്പുറമാണ്. ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ അറുപതുകളുടെ അവസാനം ജന്മിത്വത്തിനെതിരെ പോരാടാന്‍ ആരംഭിച്ച നക്‌സല്‍ പ്രസ്ഥാനത്തിന് ഇന്ന് രാജ്യത്തെ 626 ജില്ലകളില്‍ 231 എണ്ണത്തിലും സ്വാധീനമുണ്ട്. വിവിധ ഇടതുതീവ്ര വിഭാഗങ്ങള്‍ 2004 സെപ്‌തംബര്‍ 21-ന് ഔദ്യോഗികമായി ലയിച്ച് സി.പി.ഐ. (മാവോയിസ്റ്റ്) പാര്‍ട്ടി രൂപവത്‌കരിച്ചതോടെ മാവോവാദികള്‍ എന്ന പേരില്‍ ശക്തിയാര്‍ജ്ജിച്ച ഇവര്‍ ഒട്ടേറെ ഗ്രാമങ്ങളില്‍ മാത്രമല്ല വന്‍നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും വരെ, അടിത്തറ ഉറപ്പിച്ചിരിക്കുന്നു. `ചുവന്ന ഇടനാഴി’ എന്നറിയപ്പെടുന്ന ഇവരുടെ മേഖലയിലെ പല പ്രദേശങ്ങളും അവികസിതമാണ്. ആദിവാസികളും പിന്നോക്കവിഭാഗങ്ങളുമേറെയുള്ള ഗ്രാമങ്ങളില്‍ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തുന്ന അനീതി, ചൂഷണം തുടങ്ങിയവ ഈ പ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ കാരണമായിട്ടുണ്ട്. വികസനത്തിലെ അസന്തുലിതാവസ്ഥയുടെ സൂചനയാവാം മാവോവാദികളുടെ വളര്‍ച്ചയെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് സൈനിക നടപടികൊണ്ടുമാത്രം ഈ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനാവില്ല. അതിന് രാഷ്‌ട്രീയപരിഹാരം തേടുന്നതിനുള്ള ഊര്‍ജിതശ്രമവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം.







