Editorial

സഫലമീ 100 വര്‍ഷം


ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന ക്‌നാനായ സമുദായത്തിന്‌ ഇത്‌ ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും വര്‍ഷമാണ്‌. ക്‌നാനായ മക്കള്‍ക്ക്‌ മാത്രമായി ഒരു വികാരിയാത്ത്‌ അനുവദിച്ചുകിട്ടിയതിന്റെ ശതാബ്‌ദിയിലേക്ക്‌ കൃതജ്ഞതാനിര്‍ഭരമായ മനസോടെ കോട്ടയം അതിരൂപത പ്രവേശിക്കുന്ന ധന്യമുഹൂര്‍ത്തം.
1911 ഓഗസ്റ്റ്‌ 29-ാം തീയതി പുണ്യചരിതനായ വിശുദ്ധ പത്താംപീയൂസ്‌ മാര്‍പാപ്പയുടെ “ഇന്‍ യൂണിവേഴ്‌സി ക്രിസ്‌ത്യാനി” എന്ന തിരുവെഴുത്തുവഴി തെക്കുംഭാഗസമുദായക്കാര്‍ക്കുവേണ്ടി കോട്ടയം വികാരിയാത്ത്‌ സ്ഥാപിതമായപ്പോള്‍ ക്‌നാനായമക്കളുടെ വലിയൊരു സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുകയായിരുന്നു. എ.ഡി. 345-ല്‍ തൊമ്മന്‍ കീനാന്‍, ഉറഹ മാര്‍ യൗസേപ്പ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഏഴില്ലം, എഴുപത്തിരണ്ട്‌ കുടുംബങ്ങളിലായി – ഉദ്ദേശം നാനൂറോളം കുടുംബങ്ങള്‍ കൊടുങ്ങല്ലൂരില്‍ പാര്‍പ്പ്‌ ഉറപ്പിച്ച മധ്യപൂര്‍വദേശക്കാരായ ക്രൈസ്‌തവ സമൂഹമാണ്‌ തെക്കുംഭാഗര്‍, ക്‌നാനായക്കാര്‍, സുറിയാനിക്കാര്‍ എന്നീ പേരുകളോടെ കേരള ചരിത്രത്തിന്റെ അവിഭാജ്യ ഘടകമായത്‌. ക്‌നാനായ സമുദായത്തിന്‌ കുടിയേറ്റത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ കേരളത്തിലെ രാജാക്കന്മാരുടെ സഹായവും സംരക്ഷണവും പ്രോത്സാഹനവും ലഭിച്ചു. കരം ഒഴിവായി സ്ഥലവും പള്ളിയും പട്ടണവും പണിയാനുള്ള സൗകര്യങ്ങളും പതിനേഴ്‌ പരിഷകള്‍ക്കുമേല്‍ അധികാരവും എഴുപത്തിരണ്ട്‌ പദവികളും സ്വയംഭരണാധികാരവും നല്‌കി.
ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തികളില്ലാതെ സീറോമലബാര്‍സഭയുടെ അതിര്‍ത്തിക്കുള്ളിലുള്ള എല്ലാ ക്‌നാനായക്കാരുടെമേലും കോട്ടയം മെത്രാന്‌ അജപാലന അധികാരം ഉണ്ടെന്നുള്ളത്‌ ഈ രൂപതയുടെ ഒരു പ്രത്യേകതയാണ്‌. അമേരിക്കയിലെ ചിക്കോഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ ക്‌നാനായ മിഷനുകളും വികാരിജനറാളും ഉണ്ടെന്നുള്ളത്‌ ശ്രദ്ധേയമാണ്‌.
2005-ല്‍ കോട്ടയം രൂപതയെ അതിരൂപതയാക്കി ഉയര്‍ത്തിയത്‌ രൂപതയ്‌ക്ക്‌ കിട്ടിയ വലിയ അംഗീകാരമായിരുന്നു. സാമന്തരൂപതകളില്ലാതെ കോട്ടയം രൂപതയെ അതിരൂപതാ സ്ഥാനത്തേക്ക്‌ ഉയര്‍ത്തിയത്‌ സീറോ മലബാര്‍സഭയും പരിശുദ്ധ റോമാ സിംഹാസനവും ഈ സമുദായത്തിനു നല്‌കിയ ഒരു സുവര്‍ണ്ണ സമ്മാനമായി കണക്കാക്കാം.
സംഘടിതവും അസംഘടിതവുമായ മലബാര്‍ കുടിയേറ്റത്തോടൊപ്പം മറുനാട്ടിലേക്കും വിദേശങ്ങളിലേക്കും ഈ ജനത കുടിയേറ്റം തുടരുന്നു. ഇന്ന്‌ നാല്‍പ്പതോളം രാജ്യങ്ങളില്‍ ക്‌നാനായ സമുദായ അംഗങ്ങള്‍ സംഘാത ജീവിതം നയിക്കുന്നു.
പുനരൈക്യം ത്വരിതപ്പെടുത്തുവാനും, സുഗമമാക്കുവാനും യാക്കോബായ സമുദായത്തില്‍നിന്നും പുനരൈക്യപ്പെടുന്നവര്‍ക്ക്‌ അവരുടെ തന്നെ റീത്ത്‌ അനുവദിച്ചുകൊടുക്കുന്നതിനുമായി കോട്ടയം മെത്രാന്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ ശ്രമഫലമായി 1921, ജൂലൈ 5-ന്‌ കേരള സഭയില്‍ ആദ്യമായി പുനരൈക്യപ്പെടുന്നവര്‍ക്ക്‌ അവരുടെതന്നെ റീത്തില്‍ തുടരാന്‍ അനുമതി ലഭിച്ചു. ഇത്‌ പുനരൈക്യപ്രസ്ഥാനത്തിനു ക്‌നാനായ സമുദായം നല്‌കിയ വലിയ സംഭാവനയാണ്‌.
കോട്ടയം രൂപതയില്‍ ഇന്ന്‌ 200-ഓളം വൈദികര്‍ സേവനം ചെയ്യുന്നു. 400 ഓളം വൈദികര്‍ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ യേശുവിന്‌ സാക്ഷ്യം വഹിക്കുന്നു. 1500 ഓളം സിസ്റ്റേഴ്‌സാണ്‌ ആറ്‌ കോണ്‍ഗ്രിഗേഷനുകളിലായി സമൂഹത്തിനുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്നത്‌. 1000 -ഓളം സിസ്റ്റേഴ്‌സ്‌ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കോട്ടയം അതിരൂപത ദൈവവിളിയുടെ കാര്യത്തില്‍ ഏറെ ദൈവാനുഗ്രഹമുള്ള ഒരു രൂപതയാണ്‌.
നാലു കോളജുകളും പതിമൂന്ന്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌ മേഖലകളിലായി 25 ഹൈസ്‌കൂളുകളും അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്നു. നാല്‌ ആശുപത്രികളും ഒരു നേഴ്‌സിംഗ്‌ കോളജും, രണ്ട്‌ നഴ്‌സിംഗ്‌ സ്‌കൂളുകളും ഒരു ഫാര്‍മസി കോളജും അതിരൂപതയുടെ കീഴിലുണ്ട്‌. അശരണരായ വൃദ്ധജനങ്ങള്‍ക്കുവേണ്ടിയുള്ള ഭവനങ്ങള്‍, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍, അംഗവൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍, അനാഥ മന്ദിരങ്ങള്‍ ഇവയൊക്കെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥാപനങ്ങളാണ്‌.
കോട്ടയം ചൈതന്യ പസ്റ്ററല്‍ സെന്ററും, കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററും, തടിയമ്പാട്‌ മരിയസദന്‍ പാസ്റ്ററല്‍ സെന്ററും, മാനന്തവാടി പാവനാ പാസ്റ്ററല്‍ സെന്ററും, കല്ലിശേരിയിലെ മല്‍ക്കാനായ പാസ്റ്ററല്‍ സെന്ററും, അതിരൂപതയുടെ അജപാലനം, സാമൂഹ്യ, വിദ്യാഭ്യാസ ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച്‌ വിവിധ കര്‍മ്മപരിപാടികള്‍ക്ക്‌ നേതൃത്വവും പരിശീലനവും നല്‌കുന്നു. കേരളത്തിലെ രൂപതകളില്‍ പാസ്റ്ററല്‍ സെന്ററെന്ന ആശയം ആദ്യമായി നടപ്പിലാക്കി എന്ന ഖ്യാതിയും കോട്ടയം അതിരൂപതയ്‌ക്കുണ്ട്‌. കേരളത്തിലാദ്യമായി കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‌ തുടക്കമിട്ടതും കോട്ടയം രൂപതയാണ്‌.
ക്‌നാനായ സമുദായത്തിന്റെ അസ്‌തിത്വത്തിന്‌ അടിസ്ഥാനമായി നിലകൊള്ളുന്ന മൂന്ന്‌ ആശയങ്ങളാണ്‌ ശതാബ്‌ദി മോട്ടോ ആയി സ്വീകരിച്ചിരിക്കുന്നത്‌. “തനിമയില്‍, ഒരുമയില്‍, വിശ്വാസനിറവില്‍” എന്ന ഈ മുദ്രാവാക്യത്തിലൂടെ സമുദായത്തിന്റെ വ്യതിരിക്തതയെക്കുറിച്ചുള്ള അവബോധവും വിശ്വാസം സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കുന്നു. “ഹിന്ദുവില്‍ പോയാലും മക്കളെ നിങ്ങള്‍ ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണം എപ്പോഴും”. സമുദായത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുവാന്‍ ശതാബ്‌ദി ആഘോഷങ്ങള്‍ സഹായകരമാകണമെന്ന ദര്‍ശനത്തോടെയാണ്‌ കര്‍മ്മ പരിപാടികള്‍ക്ക്‌ രൂപം നല്‌കിയിരിക്കുന്നത്‌.
അതിരൂപതാതലത്തില്‍ വിഭാവനം ചെയ്‌തിരിക്കുന്ന ശതാബ്‌ദി സ്‌മാരക വിദ്യാഭ്യാസ ഫണ്ട്‌, ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ ആന്റ്‌ ട്രെയിനിംഗ്‌ (KART), ആരോഗ്യസുരക്ഷാപദ്ധതി, ശതാബ്‌ദി വൃക്ഷം, `എന്റെ സ്‌നേഹവീട്‌’ – എന്ന ഭവനസഹായ പദ്ധതി, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ കര്‍മ്മ പരിപാടികളിലൂടെ ശതാബ്‌ദി ആചരണത്തിന്റെ ഭാഗമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്‌ദി ആചരണം കോട്ടയം അതിരൂപതയ്‌ക്ക്‌ മാത്രമല്ല സീറോമലബാര്‍ സഭയ്‌ക്കും എന്നും ക്‌നാനായ സമുദായത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ പൊതു സമൂഹത്തിനും കൂടുതല്‍ ദൈവാനുഗ്രഹങ്ങളും ആത്മീയ ഉണര്‍വും പ്രദാനം ചെയ്യുമെന്ന്‌ പ്രത്യാശിക്കുന്നു.