പാപ്പായുടെ ആരോഗ്യസ്ഥിതി: രക്തപരിശോധനയില്‍ നേരിയ പുരോഗതി

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി വലിയ മാറ്റങ്ങളില്ലാതെ തുടരുന്നുവെന്ന് ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജ്യ മെലോണി പാപ്പായെ കാണാനെത്തി. തനിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ പാപ്പാ, തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടിരുന്നു.
മോണ്‍സിഞ്ഞോര്‍ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശപത്രിയില്‍ തുടരുന്ന പരിശുദ്ധ പിതാവിന്റെ സ്ഥിതിയില്‍ ഏറെ വ്യത്യാസങ്ങളില്ലെന്ന് വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചു. എന്നാല്‍ അതേസമയം, രക്തപരിശോധനയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്ന് മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് ചെയ്തുവെന്നും, അണുബാധയുമായി ബന്ധപ്പെട്ട ഇന്‍ഫ്‌ളമേഷന്‍ സൂചികയില്‍ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നും പ്രസ് ഓഫീസ് ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.

പ്രഭാതഭക്ഷണത്തിന് ശേഷം ചില പത്രവാര്‍ത്തകളിലൂടെ കടന്നുപോയ പാപ്പാ, തന്റെ അടുത്ത സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അനുദിനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയതായും പ്രെസ് ഓഫീസ് വിശദീകരിച്ചു. ഉച്ചഭക്ഷണത്തിന് മുന്‍പ് പരിശുദ്ധപിതാവ് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു.

ഇതേ ദിവസം ഉച്ചകഴിഞ്ഞ് തന്നെ കാണാനെത്തിയ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജ്യ മെലോണിക്ക് പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചുവെന്നും, ഇരുവരും ഇരുപത് മിനിറ്റോളം ഒരുമിച്ച് ചിലവഴിച്ചെന്നും പ്രെസ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ്ജ്യ മെലോണി പാപ്പായെ സന്ദര്‍ശിച്ചത് സംബന്ധിച്ച് ഇറ്റലിയുടെ ഗവണ്മെന്റ് ആസ്ഥാനവും പ്രധാനമന്ത്രിയുടെ ഔദ്യോഗികഭവനവുമായ കിജി പാലസ് ഫെബ്രുവരി 19-ന് ഉച്ചതിരിഞ്ഞ് പത്രക്കുറിപ്പിറക്കിയിരുന്നു. സര്‍ക്കാരിന്റെയും ഇറ്റലിയുടെയും പേരില്‍ പാപ്പായ്ക്ക് താന്‍ സൗഖ്യം നേര്‍ന്നുവെന്നും, അദ്ദേഹവുമായി താന്‍ പതിവുപോലെ നര്‍മ്മസംഭാഷണത്തിലേര്‍പ്പെട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചുവെന്ന് ഔദ്യോഗികകുറിപ്പില്‍ പ്രധാനമന്ത്രിയുടെ കൊട്ടാരം വെളിപ്പെടുത്തി. പാപ്പായെ ജാഗരൂഗനായി കാണാന്‍ സാധിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ശ്രീമതി മെലോണി പറഞ്ഞുവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ സ്ഥിതിഗതികള്‍

ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളുമായി ഫെബ്രുവരി 14 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിച്ച പാപ്പായ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍, പോളിമൈക്രോബിയല്‍ അണുരോഗബാധ കണ്ടെത്തിയെന്നും, തുടര്‍ന്ന് ഫെബ്രുവരി 18 ഉച്ചകഴിഞ്ഞ് നടത്തിയ സി. ടി. സ്‌കാനില്‍ പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചതായി അറിഞ്ഞുവെന്നും വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാപ്പായ്ക്ക് കോര്‍ട്ടിസോണ്‍ അടിസ്ഥാനമാക്കിയുള്ള പ്രതിരോധമരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങളെ അധികരിച്ച് പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും, സാമീപ്യമറിയിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ പാപ്പാ, പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Previous Post

ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയില്‍

Next Post

ചാമക്കാല: തച്ചിച്ചേരില്‍ അന്നമ്മ ഫിലിപ്പ്

Total
0
Share
error: Content is protected !!