അപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയകളുടെ വിജയവുമായി കാരിത്താസ് ഹോസ്പിറ്റല്‍

കോട്ടയം: ദേശീയ സംസ്ഥാന തലത്തിലുള്ള നിരവധി കായിക താരങ്ങളില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി ചരിത്രമെഴുതിയ കാരിത്താസ് ആശുപത്രി സ്‌പോര്‍ട്‌സ് ഇഞ്ചുറി താക്കോല്‍ദ്വാര ശസ്ത്രക്രിയ സെന്ററില്‍ നടത്തിയ കണങ്കാല്‍, തോള്‍ സന്ധികളുടെ അപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ വിജയമായി.

കണങ്കാല്‍ സന്ധിയിലെ ടാലസ് എന്ന അസ്ഥിയുടെ കര്‍ട്ടിലേജിന് ഏറ്റ പരിക്കുമായി കാരിത്താസില്‍ എത്തിയ പാമ്പാടി സ്വദേശിയായ 26 വയസ്സുള്ള യുവാവിന് ഒട്ടോകാര്‍ട്ട് മിന്‍സ്ഡ് കാര്‍ട്ടിലേജ് ഇമ്പ്‌ലാന്റെഷന്‍ എന്ന അതിനൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ സൗഖ്യം ലഭിച്ചു. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ആണ് യുവാവിന്റെ കണങ്കാലിലെ ലിഗുമെന്റിനും കാര്‍ട്ടിലേജിനും പരിക്കേറ്റത്. കേരളത്തില്‍ ഈ തരത്തിലുള്ള ആദ്യ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് കാരിത്താസില്‍ നടന്നത്.

മധ്യകേരളത്തിലെ ആദ്യ ആര്‍ത്രോസ്‌കോപിക് ലത്താര്‍ജെ എന്ന അത്യപൂര്‍വ ശസ്ത്രക്രിയയ്ക്കും കാരിത്താസ് സാക്ഷ്യം വഹിച്ചു. തോള്‍ സന്ധിയുടെ തെന്നിമാറല്‍ കാരണം പ്രധാനപ്പെട്ട അസ്ഥി ഉരഞ്ഞ് തേഞ്ഞു പോകുകയും ലിഗമെന്റുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അവസ്ഥയില്‍ ആണ് 52 കാരിയായ അധ്യാപിക കാരിത്താസില്‍ എത്തിയത്. തോള്‍ സന്ധിയിലെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകളില്‍ ഏറ്റവും സങ്കീര്‍ണവും അപൂര്‍വവുമായി കണക്കാക്കപ്പെടുന്ന ആര്‍ത്രോസ്‌കോപിക് ലത്താര്‍ജെ എന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഇന്ത്യയില്‍ തന്നെ അത്യപൂര്‍വമായി മാത്രമാണ് ഇത്തരം ശസ്ത്രക്രിയ മുന്‍പ് നടന്നിട്ടുള്ളത്.

കാരിത്താസ് സ്‌പോര്‍ട്‌സ് ഇഞ്ചുറി ആന്‍ഡ് അര്‍ത്രോസ്‌കോപി വിഭാഗം ചീഫ് കണ്‍സല്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്തിന്റെ നേതൃത്വത്തിലാണ് ഇരു ശസ്ത്രക്രിയകളും നടന്നത്. ശസ്ത്രക്രിയയില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, വീഡിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരെ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭിനന്ദിച്ചു.

Previous Post

ക്‌നാനായ ഹാപ്പി ഹോം ഉദ്ഘാടനം ചെയ്തു

Next Post

സ്‌പെരാന്‍സ കോഴ്‌സ്

Total
0
Share
error: Content is protected !!