കോട്ടയം: ഒരു വര്‍ഷം നീണ്ടു നിന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ പൂര്‍ത്തിയായി. കാരിത്താസ് ആശുപത്രി കാമ്പസില്‍ നടന്ന ചടങ്ങില്‍ സമാപന സമ്മേളനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു .
നിരാലംബരായ മനുഷ്യർക്കുള്ള ശ്രുശ്രുഷ ദൈവത്തെ ശ്രുശ്രുഷിക്കുന്നത് പോലെയാണ് . സേവന പാതയില്‍ മുന്നേറുന്ന കാരിത്താസ് പോലുള്ള ആതുരാലയങ്ങളാണ് ഇന്ത്യന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നേറുന്നത് .മനുഷ നന്മയ്ക്കും സ്വാന്തനത്തിനുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ലോകത്തെ പഠിപ്പിക്കുകയാണ് കാരിത്താസ് ആശുപത്രിയെന്ന് നിസംശ്ശയം പറയാം – അദ്ദേഹം പറഞ്ഞു .
നിരാലംബരായ രോഗികളെ മരുന്ന് കൊണ്ട് മാത്രമല്ല സ്നേഹം കൊണ്ട് കൂടിയാണ് ചികിസിക്കേണ്ടത് അങ്ങനെ പ്രവര്‍ത്തിക്കാന്‍ മിഷണറി സ്ഥാപനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് കാരിത്താസ് ആശുപ്രതിയുടെ നേതൃത്വത്തിലുള്ളത് . യഥാര്‍ത്ഥ ഇന്ത്യന്‍ പാരമ്പര്യവും കരുണയില്‍ അധിഷ്ടിതമാണ് .സ്നേഹത്തോടെയും കരുണയുടെയും മറ്റുള്ളവരെ കാണാനും പെരുമാറാനും പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു . കാരിത്താസ് ആശുപ്രതി നയിക്കുന്നവരുടെയും ,ആശുപത്രിയിലെ ജീവനക്കാരുടെയും തികഞ്ഞ അര്‍പ്പണബോധം കാരിത്താസ് ആശുപ്രതിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു .
ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപോലീത്താ ആര്‍ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു .കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി . തോമസ് ചാഴിക്കാടന്‍ എം.പി, അഡ്വ മോന്‍സ് ജോസഫ് എം.എല്‍.എ.,പി യു തോമസ് [നവജീവന്‍ ട്രസ്‌ററ് ] , കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍. എബ്രഹാം എന്നിവര്‍ സംസാരിച്ചു . കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് സ്വാഗതവും , അസി. ഡയറക്ടര്‍ ഫാ. ജിനു കാവില്‍ നന്ദിയും പറഞ്ഞു , നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു . ഡയമണ്ട് ജൂബിലിആഘോഷങ്ങളുടെ സ്മരണ നിലനിറുത്തുന്നതിനായി നിര്‍മ്മിക്കപ്പെട്ട ഡയമണ്ട് ജൂബിലി ഗേറ്റിന്റെ ഉദ്ഘാടനവും, തദവസരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു .ഡയമണ്ട് ജൂബിലിആഘോഷങ്ങളുടെ സ്മരണക്കായി കാരിത്താസ് കാമ്പസില്‍ ഒരു മാവിന്‍ തൈ കൂടി ഗവര്‍ണര്‍ നട്ടു .