ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ; വിശ്വാസികളുടെ ആത്മിയതക്കും സാമൂഹിക പുരോഗതിക്കും വേണ്ടി പ്രയത്നിച്ച ഇടയന്‍

ദൈവദാസനും, 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗര്‍ക്കായുള്ള വികാരി ജനറാളും, തുടര്‍ന്നു 1896 മുതല്‍ ചങ്ങനാശേരിയുടേയും 1911 – ല്‍ ക്നാനായ കത്തേലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിന്‍്റേയും പ്രഥമ-തദ്ദേശീയ അപ്പസ്തോലിക്ക വികാരിയുമായിരുന്ന മാര്‍ മാത്യു മാക്കീലിന്‍്റെ വീരോചിത പുണ്യങ്ങള്‍ പരിശുദ്ധ സിംഹാസനം അംഗീകരിച്ചു.
കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹ സ്ഥാപകനായ മാര്‍ മാത്യു മാക്കീല്‍, ഭക്തരായ മാക്കീല്‍ തൊമ്മന്‍-അ ന്ന ദമ്പതികളുടെ മൂന്നാമത്തെ പുത്രനായി 1851 മാര്‍ച്ച് 27 ന് കോട്ടയം ജില്ലയിലെ മാഞ്ഞുര്‍ ഗ്രാമത്തില്‍ ജനിച്ചു. 1874ല്‍ വൈദികവൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം തനിക്കേല്‍പ്പിക്കപ്പെട്ട വിശ്വാസികളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും, സഭയോട് ചേര്‍ത്ത് വളര്‍ത്തുകയും ചെയ്തു. വൈദികരുടെ അജപാലന ശുശ്രൂഷയ്ക്കും, അത്മായരുടെ മാതൃകാപരമായ ക്രൈസ്തവ ജീവിതത്തിനും പ്രാധാന്യം നല്‍കിയ അദ്ദേഹം ‘ദൈവമാകുന്നു എന്‍്റെ പ്രത്യാശ ’ എന്ന ആദര്‍ശവാക്യത്തില്‍ പദമൂന്നി 15 വര്‍ഷക്കാലം ചങ്ങനാശേരിയിലും 3 വര്‍ഷക്കാലം കോട്ടയത്തും തന്‍്റെ മേല്‍പട്ട ശുശ്രൂക്ഷ നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ വികാരിയാത്തിലെ തന്നെ ഭരമേല്‍പിച്ച വിശ്വാസികളുടെ, ആത്മീയവും, വിദ്യാഭ്യാസപരവും, സാമൂഹികവുമായ വളര്‍ച്ചയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി അത്യദ്ധ്വാനം ചെയ്തു. 1903-ല്‍ കേരള സുറിയാനി സഭയ്ക്കു വ്യക്തവും
നൈയാമികവുമായ ഒരു നിയമ സംഹിതയായി ദെക്രേത്ത് പുസ്തകം, 1909 ല്‍ പ്രസിദ്ധീകരിച്ച ക്രിസ്തീയ വേദോപദേശ സംക്ഷേപം തുടങ്ങിയവ പിതാവിന്‍െറ സംഭാവനകളാണ് . അജഗണങ്ങളുടെ ആത്മീയതയെ മുന്‍നിര്‍ത്തിയും, സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിച്ചും പിതാവെഴുതിയ 41 ഇടയലേഖനങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്.

ക്നാനായ സമുദായത്തില്‍ സ്ത്രീകളുടെ പുണ്യജീവിതത്തിനും, വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി 1892 ല്‍ കൈപ്പുഴയില്‍ സീറോ മലബാര്‍ സഭയിലെ തൃതീയ സന്ന്യാസിനീ സമൂഹമായി വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹം പിതാവിനാല്‍ സ്ഥാപിതമായി. ഈ സന്ന്യാസിനീ സമൂഹം കേളത്തിനുള്ളിലും, സ്വദേശ വിദേശ മിഷനുകളിലും സ്ഥാപക പിതാവിന്‍്റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഇന്നും പ്രവര്‍ത്തിച്ചു വരുന്നു.1914 ജനുവരി 26ന ്ദിവംഗതനായ പിതാവിന്‍െറ സുകൃത ജീവിതത്തെ പഠനവിധേയമാക്കുകയും 2009 ജനുവരി 26ന് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇന്നും അനേകര്‍ക്ക് തന്‍െറ മധ്യസ്ഥതയിലൂടെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന മാക്കീല്‍ പിതാവ് 2025 മെയ് 22ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പായാല്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

സി.മേഴ്സിലിറ്റ് SVM

Previous Post

ദൈവദാസന്‍ മാത്യു മാക്കില്‍ പിതാവ് ധന്യ പദവിയിലേക്ക്

Next Post

അനീഷയുടെ വിജയം ക്‌നാനായ മക്കള്‍ക്ക്‌ അഭിമാനം

Total
0
Share
error: Content is protected !!