കടുത്തുരുത്തി: ചരിത്രബോധം നഷ്ടപ്പെട്ട് മുന്നോട്ടുപോകുന്നത് ഒരു സമൂഹത്തിനും ഉചിതമല്ലെന്നും, ചരിത്രത്തെക്കുറിച്ചുള്ള അറിവാണ് നമ്മുടെ പൈതൃകവും പാരമ്പര്യവും ശരിയായി തിരിച്ചറിയാന്‍ സഹായിക്കുന്നതെന്നും കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. കടുത്തുരുത്തി വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ചരിത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി വലിയ പള്ളിയുടെ സമ്പന്നമായ ചരിത്രപാരമ്പര്യം ആഴത്തില്‍ വിശകലനം ചെയ്യുന്ന 13 പ്രബന്ധങ്ങളാണ് സിമ്പോസിയത്തില്‍ അവതരിപ്പിക്കപ്പെട്ടത്. 1850-ല്‍ കടുത്തുരുത്തിയില്‍ രചിക്കപ്പെട്ട അപൂര്‍വ ഗ്രന്ഥമായ ‘ജോര്നാദോ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ചടങ്ങില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ചരിത്രാന്വേഷണത്തിന് പുതിയ ദിശകള്‍ തുറക്കുന്ന ഈ പ്രകാശനം സദസിന്റെ ശ്രദ്ധാകേന്ദ്രമായി.
നാല് സെഷനുകളായി ക്രമീകരിച്ച പ്രബന്ധാവതരണങ്ങള്‍ ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട്, സെന്റ് മേരീസ് താഴത്തു പള്ളി വികാരി ഫാ. മാത്യു ചന്ദ്രന് കുന്നേല്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി സീമ സൈമണ്‍ എന്നിവര്‍ മോഡറേറ്റ് ചെയ്തു.
ചരിത്രഗവേഷണ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കിയ എല്ലാ പ്രബന്ധ അവതാരകരെയും ചടങ്ങില്‍ ആദരിച്ചു. കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലാനിരപ്പില്‍ ചരിത്ര സെമിനാറിന് നേതൃത്വം നല്കി. ചരിത്രത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ച ഈ സിമ്പോസിയം, കടുത്തുരുത്തി വലിയ പള്ളിയുടെ സാംസ്കാരിക-ആത്മീയ പൈതൃകത്തെ വീണ്ടും സമൂഹമനസ്സില്‍ ഉറപ്പിച്ചുവെന്ന വിലയിരുത്തലോടെയാണ് സമാപിച്ചത്.





