കണ്ണങ്കര: ആയിരങ്ങളുടെ പ്രാര്‍ഥനാ മഞ്‌ജരികളുടെ നിറവില്‍ ഗോവയില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ശരീരത്തിലെ ത്വക്കിന്റെ ഒരംശം തിരുശേഷിപ്പായി, വിശ്വാസികളുടെ വണക്കത്തിന് കണ്ണങ്കര പള്ളിയില്‍ പ്രത്യേകം തയാറാക്കിയ പേടകത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പ്രതിഷ്‌ഠിച്ചു. വിശുദ്ധിയിലേക്കുള്ള യാത്രയില്‍ വിശുദ്ധര്‍ നമ്മുടെ വഴികാട്ടികളാണെന്നും, ഒത്തിരിയേറെ അന്വേഷണത്തിന്റെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഒരാളെ വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തുന്നതെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. ഒരു കാലത്ത് വിദേശികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് വിശുദ്ധ പദവി എന്ന തെറ്റിദ്ധാരണ വി.അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയിലൂടെ മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്ന് മൂലക്കാട്ട് പിതാവ് ചൂണ്ടിക്കാട്ടി.
ഈ വൈദിക വര്‍ഷത്തില്‍ വൈദികനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്‌ടം ഇവിടെ തിരുശേഷിപ്പായി പ്രതിഷ്‌ഠിക്കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ജീവിതം മുഴുവനും ദൈവത്തിനും, ദൈവജനത്തിനുമായി മാറ്റിവയ്‌ക്കുന്ന സമര്‍പ്പിതരെ ആദരിക്കുവാനും, അവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്തുവാനും നമുക്കു കടമയുണ്ട്. പൊടിപ്പു തൊങ്ങലും വച്ച് വൈദികന്റെ പേരിനു കളങ്കം വരുത്തുന്ന രീതിയിലുള്ള പ്രസ്‌താവനകളും, പ്രചാരണങ്ങളും ഭൂഷണമല്ലെന്നും, ജനത്തെ നയിക്കാന്‍ പൂര്‍ണമായി സമര്‍പ്പിക്കുന്ന ഒരാള്‍ കത്തോലിക്കാ സഭയിലല്ലാതെ മറ്റൊരു പ്രസ്ഥാനത്തിലുമില്ലെന്ന കാര്യം ഓര്‍ക്കണമെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. വിശുദ്ധിയിലേക്കുള്ള യാത്രയില്‍ വിശുദ്ധരുടെ മാതൃക വിശ്വാസികള്‍ മുറുകെ പിടിക്കുകയും, മുന്‍വിധികള്‍ക്കപ്പുറം യഥാര്‍ഥ അര്‍ഥതലങ്ങള്‍ മനസിലാക്കുയും വേണം. തന്റെ ജന്മഗൃഹത്തില്‍ ഉപയോഗിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ശരീരത്തില്‍ തൊടുവിച്ച തിരുരൂപം വഴി പല സൗഖ്യങ്ങളും, തന്റെ വസതിയിലും അയല്‍പക്കത്തും നടന്ന കാര്യം മാര്‍ മൂലക്കാട്ട് അനുസ്‌മരിച്ചു. വിശുദ്ധന്റെ ഭൗതിക ശരീരത്തിലെ ഒരംശം തന്നെ ഇവിടെ പ്രതിഷ്‌ഠിക്കാന്‍ കവിഞ്ഞത് വലിയ ഭാഗ്യവും അനുഗ്രഹവുമാണെന്നും പഴയ ജീവിതരീതിയല്ല, നവീകരിക്കപ്പെട്ട ജീവിതമാണ് തിരുശേഷിപ്പ് പ്രതിഷ്‌ഠയിലൂടെ ഉദ്ദേശിക്കുന്നതെന്നും മാര്‍ മൂലക്കാട്ട് ഓര്‍മിപ്പിച്ചു.
നൂറില്‍പരം സമര്‍പ്പിതരും, രണ്ടായിരത്തില്‍പരം അല്‍മായ വിശ്വാസികളും അണിചേര്‍ന്ന തിരുശേഷിപ്പ് പ്രതിഷ്‌ഠ പല കാര്യങ്ങള്‍ കൊണ്ടും സവിശേഷ ശ്രദ്ധ നേടി. 150 ല്‍പരം വാഹനങ്ങളുടെ അകമ്പടിയോടെ അനുഗ്രഹവര്‍ഷമായി ചെയ്‌ത മഴയിലൂടെ നടത്തിയ പ്രയാണം വിശുദ്ധനോടുള്ള വിശ്വാസികളുടെ വണക്കത്തിന് വലിയ തെളിവായി. വഴിനീളെ അണിനിരന്ന് നേര്‍ച്ചകാഴ്‌ചകളും, പുഷ്‌പാര്‍ച്ചനയും നടത്തിയ അക്രൈസ്‌തവ സഹോദരങ്ങളുടെ നടപടി വിശുദ്ധനെ എന്തുമാത്രം ഇന്നാട്ടുകാര്‍ ബഹുമാനിക്കുന്നു എന്നതിന് തെളിവായി. പള്ളി സ്ഥാപനത്തിന്റെ പ്രതീകമായി 167 വര്‍ണക്കുടകളുടെ വര്‍ണചാരുതി പ്രദക്ഷിണത്തിനു കൊഴുപ്പേകി. അലങ്കരിച്ച രഥത്തില്‍ പള്ളിയുടെ മുന്‍വശത്ത് എത്തിച്ച വിശുദ്ധന്റെ ഭൗതികാവശിഷ്‌ടം നൂറില്‍പരം വരുന്ന സമര്‍പ്പിതരുടെ കരങ്ങളിലൂടെ വികാരി ഫാ.സജി പിണര്‍ക്കയില്‍ ഏറ്റുവാങ്ങിയപ്പോള്‍ മണി മുഴക്കിയും, പടക്കം പൊട്ടിച്ചും, വെടി മുഴക്കിയും ജനം ആഹ്ലാദം അറിയിച്ചു. ഗോവ ആര്‍ച്ച് ബിഷപ് ഡോ.ഫിലിപ്പ് നേരി ഫെറാറോ നല്‍കിയ സാക്ഷ്യപത്രം ഇടയ്‌ക്കാട്ട് ഫൊറോനാ വികാരി ഫാ.തോമസ് തറയില്‍ വായിച്ചു. വിശുദ്ധനോടുള്ള വണക്ക ഗാനമാലപിച്ച് പ്രതിഷ്‌ഠാകര്‍മം നിര്‍വഹിച്ച ശേഷം ഭക്തിനിര്‍ഭരമായ ദിവ്യബലിക്കും നൊവേനയ്‌ക്കും മാര്‍ മൂലക്കാട്ട് കാര്‍മികത്വം വഹിച്ചു. 100 വയസ് തികഞ്ഞ പനങ്ങാട്ട് അവറാപ്പാപ്പനെ ഇടവക ജനം പിതാവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. തുടര്‍ന്ന് വികാരി ഫാ.സജി പിണര്‍ക്കിയില്‍ രചിച്ച – ഹൃദയ വിചാരം – എന്ന പുസ്‌തകം മാര്‍ മൂലക്കാട്ട്, വിസിറ്റേഷന്‍ സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ മെറിനു നല്‍കി പ്രകാശനം ചെയ്‌തു. തുടര്‍ന്ന് സാക്ഷ്യപത്രം മാര്‍ മൂലക്കാട്ട് അനാച്ഛാദനം ചെയ്‌തു.






